നൊബേല്‍ സമ്മാനവും ഗാന്ധിയും........

മാതൃഭുമിയില്‍ വന്ന ന്യൂസ് സ്പെഷ്യല്‍ഇല്‍ ഒന്ന് കണ്ണോടിക്കൂ..........'സമ്മാനം  അര്‍ഹിക്കുന്നവര്‍ക്ക് കിട്ടിയാല്‍ മാത്രമേ അതിനു മൂല്യം ഉണ്ടാകൂ'



ലോകത്ത് ഏത് പുരസ്‌കാരം പ്രഖ്യാപിക്കുമ്പോഴും അത് ലഭിക്കുന്ന ആളിന്റെ യോഗ്യത അഥവാ അവരുടെ അര്‍ഹത സംബന്ധിച്ച വിവാദങ്ങളും തര്‍ക്കങ്ങളും ഉണ്ടാകുന്നത് പുതിയ കാര്യമല്ല. നൊബേല്‍ സമ്മാനവും ഈ വിവാദങ്ങളില്‍ മുക്തമല്ലെന്നതിന് ചരിത്രം സാക്ഷി. നാ ല്‍പതുകള്‍ക്ക് ശേഷം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിക്കപ്പെട്ടപ്പോഴെല്ലാം ഉയരാറുള്ള ഒരു ഒരു പ്രശ്‌നമുണ്ട്. എന്തേ മഹാത്മാ ഗാന്ധിയ്ക്ക് ഈ സമ്മാനം നല്‍കപ്പെട്ടില്ല ? മഹാത്മാഗാന്ധിയുടെ പല ശിഷ്യന്‍മാരും ഗാന്ധിസത്തോട് ആദരവ് പുലര്‍ത്തിയവരും അതിനോട് സമാനതകളുള്ള പ്രവര്‍ത്തനമണ്ഡലം കെട്ടിപ്പെടുത്തവരും പലപ്പോള്‍ നൊബേല്‍ സമ്മാനത്തിന്റെ ശുപാര്‍ശകളിലും പട്ടികകളിലും ഇടം നേടിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളോട് ആദരവ് പുലര്‍ത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കുള്ള പ്രാദേശിക-ബദല്‍ മാതൃക സൃഷ്ടിച്ച ഗ്രാമീണ്‍ ബാങ്ക് ആശയത്തിന്റെ സ്ഥാപകന്‍ ബംഗ്ലാദേശിലെ യൂനിസ് മുഹമ്മദിനും ലഭിച്ചു ആ ബഹുമതി. പക്ഷേ ഗാന്ധിയെ തേടി മാത്രം നൊബേല്‍ വന്നില്ല. മാര്‍ട്ടിന്‍ ലൂതര്‍കിങ് ജൂനിയര്‍, മദര്‍ തെരേസ, നെല്‍സണ്‍ മണ്ടേല, വാന്‍ഗാരി മാതായ്...എത്രയോ പേര്‍..എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് വെറുതെയൊന്ന് പരിശോധിക്കാം.

ഗാന്ധിജിയ്ക്ക് മാത്രം പിടികിട്ടാതെ പോയ ആ സമ്മാനത്തിന്റെ പുറകിലെ മാനദണ്ഡങ്ങളും അതിന്റെ പേരില്‍ പലപ്പോഴായി അവാര്‍ഡ് നിര്‍ണയ കമ്മിറ്റി നടത്തിയ വിശദീകരണങ്ങളും കൗതുകരവുമാണ്. അഞ്ച് തവണയാണ് ഗാന്ധി നൊബേലിന് നാമനിര്‍ദേശം ചെയ്യപ്പെട്ടത്. അതില്‍ തന്നെ മൂന്നുതവണ അന്തിമലിസ്റ്റില്‍ ഇടം തേടുകയും ചെയ്തു. പക്ഷേ പുരസ്‌കാരം മാത്രം ലഭിച്ചില്ല. അതിനെക്കുറിച്ച് ജൂറി പറഞ്ഞ അഭിപ്രായങ്ങളില്‍ ചിലത് ഇങ്ങനെയാണ്; മഹാത്മാഗാന്ധി ഇന്ത്യന്‍ ദേശീയതയുടെ കടുത്ത വക്താവായിരുന്നു. പലപ്പോഴും ക്രിസ്തുവിനെ പോലെ തോന്നിപ്പിച്ചു, ഒപ്പം ഒരു സാധാരണ രാഷ്ട്രീയക്കാരനാകുകയും ചെയ്തു. ഇത് ഒരു പരിമിതിയാണെന്നാണ് ജൂറിയുടെ വിലയിരുത്തല്‍..

പുരസ്‌കാരം നല്‍കേണ്ടത് സമാധാനത്തിനായി പ്രവര്‍ത്തിച്ച സാമൂഹ്യപ്രവര്‍ത്തകനോ അതോ ഭരണാധികാരികള്‍ക്കോ ? തിയോഡോര്‍ റൂസ് വെല്‍ട്ടിന്റെ പുരസ്‌കാരലബ്ധിയെ ലോകം വിമര്‍ശനം കൊണ്ട് നേരിട്ടത് ഈ ചോദ്യം ചോദിച്ചായിരുന്നു. 1935 ല്‍ പുരസ്‌കാരം നേടിയ ജര്‍മ്മന്‍ പത്രപ്രവര്‍ത്തകന്‍ കാള്‍ വോണ്‍ ഒസിയോട്‌സ്‌കിയുടെ കാര്യത്തിലും ചോദ്യങ്ങള്‍ ഉയര്‍ത്തപ്പെട്ടു. പില്‍ക്കാലത്ത്് ഹിറ്റലറുടെ തടവിലായിട്ടുണ്ട് അദ്ദേഹം.

മറ്റൊരു കമ്മിറ്റി വിലയിരുത്തിയത് ഇങ്ങനെ; യഥാര്‍ത്ഥത്തില്‍ അദ്ദേഹം ഒരു രാഷ്ട്രീയക്കാരനോ, തത്വപ്രചാരകനോ, സാമൂഹിക പ്രവര്‍ത്തകനോ ലോകസമാധാനത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിച്ച വ്യക്തിയോ, ഇതിലേതാണ് എന്ന് വിലയിരുത്തുക ദുഷ്‌കരമാണ്. ചിലപ്പോള്‍ ഇതെല്ലാമായിരുന്നു. ഇതൊക്കെയായിരുന്നുതാനും. അതുകൊണ്ട് അദ്ദേഹത്തെ കൃത്യമായി വിലയിരുത്തുക ദുഷ്‌കരമെന്നും ജൂറി നിസ്സഹായത പ്രകടിപ്പിച്ചു.

ഗാന്ധി കാട്ടിത്തന്നത് സത്യാഗ്രഹം എന്ന അഹിംസയുടെ മാതൃകയായിരുന്നു. മാതൃകയാക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഒരു ജീവിതമാതൃക. 1937, 1938, 1939, 1947 വര്‍ഷങ്ങളിലാണ് ഗാന്ധി നൊബേല്‍ സമ്മാനത്തിനായി പരിഗണിക്കപ്പെട്ടത്. അവസാനം പരിഗണിച്ച '47 ന് തൊട്ടടുത്ത വര്‍ഷം അദ്ദേഹം വെടിയേറ്റുമരിക്കുകയും ചെയ്തു.

ആദ്യതവണ നാമനിര്‍ദേശം ചെയ്യപ്പെട്ടപ്പോള്‍ ജൂറി ഉപദേശകന്‍ പ്രൊഫ. ജേക്കബ് വോണ്‍ മുള്ളര്‍ വിമര്‍ശനത്തോടെയാണ് അദ്ദേഹത്തിന്റെ നാമനിര്‍ദേശത്തെ നേരിട്ടത്. അദ്ദേഹം പറഞ്ഞു; ഗാന്ധി നല്ല, മാന്യനായ മനുഷ്യന്‍ തന്നെ, സംശയമില്ല. ജനങ്ങളെ ആകര്‍ഷിക്കാനുള്ള കഴിവുമുണ്ട്. പക്ഷേ ജനങ്ങള്‍ക്ക് മാതൃകയായിരിക്കുമ്പോഴും അദ്ദേഹം സ്വാതന്ത്ര്യസമരസേനാനിയായിരുന്നു, ഒപ്പം ഒരു രാഷ്ട്രീയക്കാരനുമായിരുന്നു. മൂല്യബോധം കൊണ്ട് ലോകത്തിന് മാതൃകയായിരിക്കുമ്പോഴും ദേശീയവാദിയായി നിലകൊണ്ടു. ഇതായിരുന്നു വിമര്‍ശനം.

അഹിംസയ്ക്കായി നിലകൊള്ളുമ്പോഴും അത് ബ്രിട്ടീഷുകാരെ ഹിംസിക്കുന്ന സംഭവങ്ങള്‍ക്ക് കാരണമായി. 1920-21 കാലത്ത് നടന്ന ചൗരി-ചൗരാ സംഭവം തന്നെയാണ് അതിനുദാഹരണമായി മുള്ളര്‍ എടുത്തുകാട്ടുന്നത്. അന്ന് നിരവധി പോലീസുകാര്‍ കൊല്ലപ്പെടുകയും സ്റ്റേഷന് തീവെക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ ജീവിക്കുമ്പോള്‍ പോലും അദ്ദേഹം അവിടത്തെ ഇന്ത്യക്കാര്‍ക്ക് വേണ്ടിയാണ് വാദിച്ചത്.

കറുത്തവര്‍ഗക്കാര്‍ ദുരിതമനുഭവിക്കുമ്പോഴും അവര്‍ക്ക് വേണ്ടിയല്ല അവിടത്തെ ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രമാണ് ഗാന്ധി ശബ്ദമുയര്‍ത്തിയത്. ആ അര്‍ത്ഥത്തില്‍ അദ്ദേഹം ലോകസമാധാനത്തിന് വേണ്ടിയല്ല മറിച്ച് തികഞ്ഞ ദേശീയവാദിയാകാനാണ് ശ്രമിച്ചത്. ഇതായിരുന്നു മുള്ളര്‍ നല്‍കിയ വിശദീകരണം. 1938 മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഗാന്ധിജിയുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടു. ഒടുവില്‍, നാലാം തവണ നാമനിര്‍ദേശം ചെയ്യപ്പെട്ടപ്പോഴേക്കും ഇന്ത്യ സ്വാതന്ത്ര്യലബ്ധിയുടെ ലഹരിയിലായിരുന്നു.

ജേക്കബ് വോണ്‍ മുള്ളറിന്റെ വാദമുഖങ്ങളുടെ അത്രയും വിമര്‍ശനം നൊബേല്‍ കമ്മിറ്റി ഉപദേശകന്‍ ജെന്‍സ് അരൂപ് സെയ്പിനുണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹം അഭിപ്രായപ്പെട്ടതിങ്ങനെ; ഗാന്ധിയുടേത് മഹത്തായ വ്യക്തിത്വമാണ്. നിരവധി നല്ല ഗുണങ്ങളുടെ ഒരു മാതൃകയാണ് അദ്ദേഹം. പക്ഷേ അദ്ദേഹം ഓര്‍മ്മിക്കപ്പെടുക സമാധാനത്തിന്റെ അപ്പോസ്തലനായല്ല, മറിച്ച് ഒരു തികഞ്ഞ ദേശസ്‌നേഹിയായാണ്. 1947 ല്‍ ഗാന്ധിയെ തേടി നൊബേല്‍ വരുമെന്ന് പലര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നു. ഉണ്ടായില്ല. 48 ല്‍ അദ്ദേഹം രക്തസാക്ഷിയായി. ആ വര്‍ഷത്തെ ജൂറിയുടെ തീരുമാനം ഇത്തവണ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ആരും അര്‍ഹരല്ല എന്നായിരുന്നു.

ആ വര്‍ഷം സെയ്പ് എഴുതിയ റിപ്പോര്‍ട്ട് ഇങ്ങനെ; ഗാന്ധി, അദ്ദേഹത്തിന്റെ ജീവിതകാലയളവിലെല്ലാം ശ്രദ്ധ പതിപ്പിച്ചത് ജനങ്ങളെ രാഷ്ട്രീയമായി വളര്‍ത്തുകയും ഒപ്പം അവരെ ആത്മീയതയിലേക്ക് പരിവര്‍ത്തപ്പെടുന്ന തത്വസംഹിതകളുടെ സ്ഥാപകന്‍ മാത്രമായി സ്വയം മാറാനുമാണ്. മരണാനന്തരബഹുമതിയായും ഗാന്ധിയുടെ പേര് പലപ്പോഴും നൊബേല്‍ കമ്മിറ്റിക്ക് മുന്നില്‍വന്നു. അപ്പോള്‍ അവര്‍ കണ്ടുപിടിച്ചത് മറ്റൊരു തൊടുന്യായമാണ്. ബഹുമതിക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ അത് ആര് ഏറ്റുവാങ്ങും? അദ്ദേഹം ഒരു സംഘടനയോ സ്ഥാപനമോ സ്ഥാപിച്ചിട്ടില്ല. അദ്ദേഹം സ്വത്തിലോ സമ്പാദനത്തിലോ വിശ്വസിച്ചിട്ടില്ല. അപ്പോള്‍ പിന്നെ ആര് അവ സ്വീകരിക്കും.

സ്വീഡിഷ് അക്കാദമി പലരുമായും ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തി. മറുപടികള്‍ തൃപ്തികരമായിരുന്നില്ല. അങ്ങനെ മരണാനന്തരബഹുമതിയായും നൊബേല്‍ ഗാന്ധിയെ തേടിവന്നില്ല. ബ്രിട്ടീഷ് ഭരണരീതിയെ എതിര്‍ത്തിരുന്ന ഗാന്ധിയെ ബ്രിട്ടന്‍ പോലും പിന്നീട് ആദരിച്ചിട്ടുണ്ട്. ഗാന്ധിയുടെ സ്മരണയ്ക്കായി അവര്‍ സ്റ്റാമ്പ് ഇറക്കാനും തയ്യാറായി. എന്നിട്ടും നൊബേല്‍ കമ്മിറ്റിക്ക് മാത്രം അത് മനസ്സിലായില്ല. ഏറ്റുമൊടുവില്‍ ഫോറിന്‍ പോളിസി മാഗസിന്‍ (എഫ് പി) പ്രസിദ്ധീകരിച്ച നൊബേല്‍ ലഭിക്കേണ്ടിയിരുന്ന, ലഭിക്കാതെ പോയവരെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടിലും ആദ്യസ്ഥാനത്ത് ഗാന്ധി തന്നെ.

വിചിത്രമായ മറ്റൊരു കാര്യം ദലൈ ലാമയെ 1989 ല്‍ നൊബേല്‍ സമ്മാനത്തിന് തിരഞ്ഞെടുത്ത ജൂറിയുടെ കണ്ടെത്തലാണ്. മഹാത്മാഗാന്ധിയെ കുറിച്ചുള്ള ഒരു സ്മരണ കൂടിയാണ് ഈ പുരസ്‌കാരം എന്നായിരുന്നു ജൂറിയുടെ വാക്കുകള്‍. ഇത്തവണത്തെ പുരസ്‌കാരം ബരാക് ഒബാമ തന്റെ ഓഫീസില്‍ സ്ഥാപിക്കുമ്പോള്‍ അത് ആ ഓഫീസില്‍ സ്ഥാനം പിടിച്ച അപൂര്‍വ്വങ്ങളിലൊന്നായ ഗാന്ധിയുടെ ആ വലിയ ഛായാചിത്രത്തിനു താഴെയായി പോയിട്ടുണ്ടെങ്കില്‍ അത് ചരിത്രത്തിന്റെ യാദൃച്ഛികത. ഗാന്ധിജിയ്ക്ക് പുരസ്‌കാരം നല്‍കാത്തതുകൊണ്ട് ഗാന്ധിജിയാണോ അതല്ല നൊബേല്‍ പുരസ്‌കാരമാണോ ചെറുതായത് എന്നത് തന്നെ പ്രസക്തമായ കാര്യം.

Share/Bookmark

0 comments:

Post a Comment

പുസ്തക ശേഖരം

 

Powered by tECHoZONE Solutions