"ക്രിക്കറ്റ് എന്റെ മതമാണ്, സച്ചിന് എന്റെ ദൈവവും"

പുതിയ ചരിത്രം; ഏകദിനത്തില്‍ സച്ചിന് ഡബിള്‍ സെഞ്ച്വറി 
-മാതൃഭൂമി 
ഗ്വാളിയോര്‍; ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഇരട്ടസെഞ്ച്വറി നേടുന്ന ബാറ്റസ്മാന്‍ എന്ന ബഹുമതി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക്.

ഗ്വാളിയറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലാണ് സച്ചിന്‍ ഈ അപൂര്‍വ്വ നേട്ടം കുറിച്ചത്. 147 പന്തില്‍ നിന്ന് 200 റണ്‍സുമായി സച്ചിന്‍ പുറത്താകെ നിന്നു. 1997 ല്‍ ഇന്ത്യക്കെതിരെ ചെപ്പോക്കില്‍ സയിദ് അന്‍വറും സിംബാബ്‌വയുടെ ചാള്‍സ് കവന്ററിയും സ്ഥാപിച്ച 194 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയാകുന്നത്.

ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സും ഏറ്റവും കൂടുതല്‍ സെഞ്ച്വറികളും നേടിയ സച്ചിന്‍ ഈ ഇന്നിങ്‌സോടെ പുതിയ ചരിത്രമാണ് എഴുതിച്ചേര്‍ത്തത്.

കരിയറില്‍ 46-ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയ സച്ചിന്റെ നേതൃത്വത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സ് അടിച്ചുകൂട്ടി. ദിനേഷ് കാര്‍ത്തിക്ക്(79), യൂസഫ് പഠാന്‍(36) ധോനി (68 നോട്ടൗട്ട്) എന്നിവര്‍ സച്ചിന് ഉറച്ച പിന്തുണ നല്‍കി.

25 ബൗണ്ടറികളും മൂന്നു സിക്‌സറുകളും അടങ്ങുന്നതായിരുന്നു ലിറ്റില്‍ മാസ്റ്ററുടെ റെക്കോഡ് ഇന്നിങ്‌സ്.

അന്‍വര്‍ 194 റണ്‍സെന്ന റെക്കോഡ് സ്ഥാപിച്ച ശേഷം ഗാംഗുലിയും സച്ചിനും ജയസൂര്യയുമെല്ലാം അത് അടുത്തെത്തിയെങ്കിലും 180 നും 190 നും ഇടയിലുള്ള സ്‌കോറില്‍ പുറത്താകുകയായിരുന്നു. ന്യൂസിലന്‍ഡിനെതിരെ 186 റണ്‍സായിരുന്നു സച്ചിന്റെ ഇതിന് മുമ്പത്തെ ഉയര്‍ന്ന സ്‌കോര്‍.

ഓസ്‌ട്രേലിയക്കെതിരെ കഴിഞ്ഞ വര്‍ഷം അവസാനം അവിസ്മരണീയ ഇന്നിങ്‌സുമായി സച്ചിന്‍ മുന്നേറിയപ്പോള്‍ ലോക റെക്കോഡ് ഇന്ത്യന്‍ ആരാധകര്‍ മുഴുവന്‍ സ്വപ്‌നം കണ്ടതാണ്. എന്നാല്‍ നിര്‍ഭാഗ്യം കൊണ്ട് അന്ന് 175 ല്‍ സച്ചിന്‍ പുറത്തായി. ജയിക്കാമായിരുന്ന കളി ഇന്ത്യ തോല്‍ക്കുകയും ചെയ്തു.

രണ്ട് വര്‍ഷം മുമ്പാണ് സിംബാബ്‌വയുടെ കവന്ററി അന്‍വറിന്റെ റെക്കോഡിന് ഒപ്പമെത്തിയത്. ഇപ്പോള്‍ വര്‍ത്തമാനകാലത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്ന വിശേഷണം ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിക്കുന്ന പ്രകടനത്തിലൂടെ ഏകദിനത്തില്‍ 200 റണ്‍സ് എന്ന ഏറക്കുറേ അപ്രാപ്യമായിരുന്ന ലക്ഷ്യവും സച്ചിന്‍ മറികടന്നത്.

 സച്ചിൻ, നീ തന്നെയാണ് ക്രീസിലെ ദൈവം:
ഇനി മറ്റൊരാൾ വന്നു നീ സൃഷ്ടിച്ചതും തകർത്തതുമായ റെക്കോർഡുകൾ ഓരോന്നു പിഴുതെറിഞ്ഞാലും സാങ്കേതികതയും, കാവ്യാത്മകതയും സമ്മേളിക്കുന്ന നിന്റെ ബാറ്റിൽ നിന്നു പിറക്കുന്ന റൺസുകളോടും റെക്കോർഡുകളോടും ഒപ്പമെത്താൻ അവക്കൊരിക്കലും ആവില്ല.
കളി ജയിപ്പിക്കാനുള്ള കഴിവില്ല, റെക്കോർഡുകൾക്കു വേണ്ടി കളിക്കുന്നു, സ്വാർത്ഥനാണ്, ദുർബലമായ ടീമുകൾക്കെതിരെ മാത്രം നന്നായി കളിക്കുന്നു, സമ്മർദ്ദങ്ങൾക്കിടയിൽ കളിക്കാനാവുന്നില്ല തുടങ്ങിയ നിനക്കെതിരെയുള്ള വിമർശനങ്ങൾക്കൊക്കെ നീ ഇന്നു മറുപടി പറഞ്ഞിരിക്കുന്നു. അതും വെറും 147 പന്തുകളിൽ നിന്ന്. നീ നേടിയ സെഞ്ച്വെറികളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും പറയാൻ ഞങ്ങൾക്ക് ഒരു പാടു അക്ഷരങ്ങൾ നീക്കി വെക്കേണ്ടി വരും.

 
 

പ്രീയപ്പെട്ട പിതാവേ (പ്രൊഫസര്‍ രമേശ് തെന്‍ഡുല്‍ക്കര്‍), നിനക്കഭിമാനിക്കാം, നിന്‍റെ മകനെയോര്‍ത്ത്. സ്വര്‍ഗ്ഗം എന്നൊന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും നിനക്കനുവദനീയമായിരിക്കും, കാരണം നീ ജന്മം നല്‍കിയത് വെറുമൊരു മനുഷ്യനല്ല. കാരണം അവതാരങ്ങള്‍ എല്ലായിപ്പോഴും ഉണ്ടാകുന്നതല്ലല്ലോ?

സച്ചിനെ പറ്റി പ്രശസ്തരായ ആളൂകളുടെ അഭിപ്രായം നമുക്ക് നോക്കാം. 
 
ബ്രയന്‍ ലാറയുടെ വാക്കുകള്‍ ശ്രദ്ധിക്കൂ - “സച്ചിന്‍ ഒരു ജീനിയസാണ്. ഞാനൊരു സാധാരണ മനുഷ്യനും."
  • “ഞാന്‍ കളിച്ചിരുന്നതു പോലെ തന്നെയാണ് സച്ചിനും കളിക്കുന്നത് "-സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍.
  • “സച്ചിന്‍ ക്രിക്കറ്റ് പ്രേമികളെ ആഹ്ലാദിപ്പിക്കുന്ന കളി പുറത്തെടുക്കുന്ന ആളാണ്. ഞാന്‍ പ്രധാനമായി കാണുന്നത് അതാണ്." -ബാരി റിച്ചാഡ്സ്.
  • “സച്ചിന്‍ ഒരു സ്റ്റമ്പുമായി ബാറ്റ് ചെയ്യുന്നതുകാണാന്‍ എനിക്ക് ആഗ്രഹമുണ്ട്. അപ്പോഴും അദ്ദേഹം മികച്ച സ്കോര്‍ നേടുമെന്നതില്‍ സംശയമില്ല. സച്ചിന്റെ നേട്ടങ്ങള്‍ മനക്കരുത്തിന്റേതാണ്." -ഗ്രെഗ് ചാപ്പല്‍.
  • “രാജ്യാന്തര രംഗത്ത് ഇത്രയും പരിചയസമ്പന്നനാണെങ്കിലും ഓരോ മത്സരവും ആദ്യമത്സരം കളിക്കുന്നത്ര സൂക്ഷ്മതയോടെയാണ് സച്ചിന്‍ കളിക്കുന്നത്. അദ്ദേഹം ഒരു ഇതിഹാസമാണ്." -സൗരവ് ഗാംഗുലി.
  • “എല്ലാം തികഞ്ഞ ബാറ്റ്‌സ്മാനാണ്‌ സച്ചിന്‍. ഞാന്‍ ഏറ്റവും നന്നായി പന്തെറിഞ്ഞിരുന്ന കാലത്ത് സച്ചിനെതിരെ കളിക്കാന്‍ കഴിയാത്തതില്‍ എനിക്ക് നിരാശയുണ്ട്. പുതിയ തലമുറയ്ക്ക് ഈ യുവാവില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്." -വസീം അക്രം
  • “സച്ചിന്‍ എത്ര റണ്‍സ് നേടും എന്നതിനെ ആശ്രയിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍. അദ്ദേഹം ഇതിഹാസമാണെന്നതില്‍ സംശയമേയില്ല." -സുനില്‍ ഗവാസ്കര്‍.
  • “ഓരോ പന്തിനും കൃത്യമായ ഷോട്ടുകള്‍ തിരഞ്ഞെടുക്കാന്‍ സച്ചിനറിയാം. എല്ലാം കൊണ്ടും സച്ചിന്‍ ഒരു മാതൃകാ ക്രിക്കറ്ററാണെന്ന് ഞാന്‍ പറയും." -അലന്‍ ഡൊണാള്‍ഡ്.
  • “ലോകത്തില്‍ രണ്ടുതരം ക്രിക്കറ്റര്‍മാരേയുള്ളൂ: സച്ചിന്‍ തെന്‍ഡുല്‍ക്കറും മറ്റുള്ളവരും." - ആന്‍ഡി ഫ്ലവര്‍.
  • “സച്ചിന്റെ കളി ഒരുവട്ടം കണ്ടാല്‍ വീണ്ടും വീണ്ടും കാണാന്‍ തോന്നും" - മുഹമ്മദ് അസ്‌ഹറുദ്ദീന്‍
  • “സച്ചിന്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ്. സ്റ്റീവ്‌വോയെപ്പോലെ" - ഗ്ലെന്‍ മക്ഗ്രാത്ത്
  • “എനിക്ക് ഉറങ്ങാനേ കഴിയുന്നില്ല . കണ്ണടക്കുമ്പോഴെല്ലാം സച്ചിന്‍ പന്ത് അടിച്ചു പറത്തുന്നതാണ് തെളിയുന്നത്."  -ഷെയിന്‍ വോണ്‍.
  • “ക്രിക്കറ്റിലെ ഏതു രീതിയിലുള്ള കളികള്‍ക്കും അനുയോജ്യനാണ് സച്ചിന്‍. ഏതു തലമുറയിലും കളിക്കാനാകുന്ന ചുരുക്കം കളിക്കാരിലൊരാള്‍. ആദ്യ പന്തുമുതല്‍ അവസാന പന്തുവരെ ഒരേ ലാഘവത്തോടെ കളിക്കാന്‍ സച്ചിനു കഴിയും." - വിവിയന്‍ റിച്ചാര്‍ഡ്സ്.
  • “എന്റെ പന്തുകള്‍ ഏറ്റവും നനന്നായി കളിച്ചിട്ടുള്ളത് സച്ചിനാണ്. ഞാന്‍ ബ്രാഡ്മാനെതിരേ പന്തെറിഞ്ഞിട്ടില്ല. ബ്രാഡ്മാന്‍ സ്ഥിരമായി സച്ചിനേക്കാള്‍ നന്നായി കളിച്ചിരുന്ന ആളാണെങ്കില്‍, അദ്ദേഹം ഓസ്ട്രേലിയക്കാരനായതില്‍ ഞാനഭിമാനിക്കുന്നു." - ഷെയിന്‍ വോണ്‍.
  • “സച്ചിന്റെ പോലെ ഒരു ഇന്നിംഗ്സ് എനിക്ക് സ്വപ്നം കാണാന്‍ പോലുമാകില്ല." - അജയ് ജഡേജ.
  • “സച്ചിന്‍ ലിഫ്റ്റില്‍ കയറിയപ്പോള്‍ ഞാന്‍ സ്റ്റെയര്‍കേസിലൂടെ കയറാനാണ് ശ്രമിച്ചത്. (സച്ചിന്റെ പെട്ടെന്നുള്ള ഉയര്‍ച്ചയെപ്പറ്റി)" - വിനോദ് കാംബ്ലി.
  • “സച്ചിന്റെ കാലത്ത് കളിക്കാന്‍ കഴിഞ്ഞു എന്നത് ഏറ്റവും വലിയ ബഹുമതിയായി ഞാന്‍ കാണുന്നു, ഉള്ളിന്റെ ഉള്ളില്‍ സച്ചിന്‍ ഏറ്റവും എളിമയുള്ള മനുഷ്യനാണ്." - രാഹുല്‍ ദ്രാവിഡ്.
  • “സച്ചിന്റെ മനസ് ഒരു കമ്പ്യൂട്ടറിന് തുല്യമാണ്. ബൗളര്‍ പന്ത് എവിടെ പിച്ച് ചെയ്യിക്കുമെന്ന് സച്ചിന് മുന്‍‌കൂട്ടി കാണാനാകുന്നു." - നവജ്യോത് സിങ് സിദ്ദു.
  • “സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മഹാനായ ക്രിക്കറ്റ് താരമാണെന്ന് നമുക്കറിയാം. 1998ല്‍ ഷാര്‍ജയില്‍ നടന്ന ടൂര്‍ണമെന്റിലെ ബാറ്റിങ്ങ് പ്രകടനം സച്ചിനെ ഇതിഹാസ തുല്യനാക്കുന്നു. വിവിയന്‍ റിച്ചാര്‍ഡ്സിനുശേഷം ഒരു ടീമിന്റെ വിജയത്തിനായി ഇത്രയും നന്നായി കളിച്ച ഒരാളെ ഞാന്‍ കണ്ടിട്ടില്ല." - രവിശാസ്ത്രി.
  • “പതിനൊന്നാമത് ബാറ്റിങ്ങിനിറങ്ങിയാലും ഓവറുകള്‍ ബാക്കിയുണ്ടെങ്കില്‍ സച്ചിന്‍ വിജയലക്ഷ്യം നേടിയിരിക്കും." - അലന്‍ ബോര്‍ഡര്‍.
  • “ചിലപ്പോള്‍ തോന്നും തന്റെ പ്രതിഭയെ വെല്ലുവിളിക്കാനുള്ള എതിരാളികളെ സച്ചിന് കിട്ടിയിട്ടില്ലെന്ന്. കഴിഞ്ഞ തലമുറയിലെ മഹാരഥന്മായ ക്രിക്കറ്റര്‍മാരെ നേരിടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ആ പ്രതിഭ കുറേക്കൂടി തെളിഞ്ഞുകണ്ടേനെ "- ബിഷന്‍ സിങ് ബേദി.
  • “ഞാന്‍ ഓരോ തവണ കാണുമ്പോളും സച്ചിന്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുന്നു. സച്ചിന്റെ ഏകാഗ്രത ഗവാസ്കറിന്റേതിന് തുല്യമാണ്. "- ഇയാന്‍ ബോതം.
  • “സച്ചിനെതിരെ പന്തെറിയേണ്ടി വന്നാല്‍ ഞാന്‍ ഹെല്‍മറ്റ് ധരിക്കും. അത്ര ശക്തിയിലാണ് സച്ചിന്‍ പന്തടിച്ച് തെറിപ്പിക്കുന്നത്." - ഡെന്നിസ് ലിലി.
  • “ഒരോവറില്‍ ആറു തരത്തില്‍ പന്തെറിയാന്‍ എനിക്കു കഴിയും. പക്ഷെ, അതു മുഴുവന്‍ കളിച്ചുകഴിഞ്ഞാല്‍ സച്ചിന്‍ പതുക്കെവന്ന് എന്നേയൊന്ന് നോക്കും. മറ്റൊന്നുകൂടി എറിയാമോ എന്ന് ചോദിക്കുന്നതുപോലെ!"- ആദം ഹോളിയാക്ക്.
  • “ഓഫ് സ്റ്റമ്പില്‍ പന്ത് പിച്ച് ചെയ്യിച്ച്, നല്ല ഒരു പന്തെറിഞ്ഞു എന്നു വിചാരിക്കുന്ന നേരത്തായിരിക്കും സച്ചിന്‍ വലത്തോട്ട് മറി ആ പന്ത് മിഡ് വിക്കറ്റിനുനേരെ അടിച്ച് രണ്ട് റണ്‍സ് എടുക്കുന്നത്! സച്ചിന്റേതു കനമുള്ള ബാറ്റാണെന്ന് കണ്ടാല്‍തന്നെ അറിയാം. എന്നാല്‍ വിക്കറ്റിനു ചുറ്റും സച്ചിന്‍ അത് വീശുന്നത് ടൂത്ത് ബ്രഷ് വീശുന്ന ലാഘവത്തിലാണ് "- ബ്രെറ്റ് ലീ.
ഇനി കപില്‍ ദേവ് പറയുന്നത് കേള്‍ക്കുക. ഒരുപക്ഷേ അതുതന്നെയാണ്‌ സച്ചിനെ പറ്റിയുള്ള നമ്മുടെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും.
“ഏറ്റവും മികച്ചതിലും ഏതെങ്കിലു കുറ്റം കണ്ടെത്തുന്നവരുണ്ട്. ക്രിക്കറ്റില്‍ പതിനായിരക്കണക്കിനാണ് സച്ചിന്റെ റണ്‍ നേട്ടം. എന്നിട്ടും സച്ചിന്‍ പലപ്പോഴും വിമര്‍ശിക്കപ്പെടുന്നു. അതാണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത്."

സച്ചിന്‍, നിനക്കായ് ക്ഷേത്രങ്ങളും പള്ളികളും മസ്ജിദുകളും കയറിയിറങ്ങുന്ന പാവങ്ങളുണ്ട്. നീ സ്വന്തം മകനായ് പിറന്നില്ലല്ലോ എന്ന് വേദനയോടെ ഓര്‍ക്കുന്ന മാതാപിതാക്കളുണ്ട്. സ്വന്തം സഹോദരനായി ജനിച്ചില്ലല്ലോ എന്നു കരുതുന്ന സഹോദരങ്ങളൂണ്ട്. എന്നാല്‍ നീ എല്ലാവര്‍ക്കും എല്ലാമായി മാറിയത് നിന്നിലെ നിന്നെ അവര്‍ തിരിച്ചറിഞ്ഞതു കൊണ്ടല്ലേ....

നീയുള്ള ഈ കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞതു തന്നെ ഈ ജനതയുടെ ഭാഗ്യമാണ്‌.

സച്ചിന്‍, നീയാരാണെന്നെനിക്കറിയില്ല.

നീ ബ്രാഡ്മാന്‌ തുല്യനാണോ അതോ അതിലും മുകളിലാണോ?

നീ ക്രിക്കറ്റിന്‍റെ അവസാന വാക്കാണോ, അല്ലയോ?

എനിക്കറിയില്ല. പക്ഷേ എനിക്കറിയുന്ന ഒന്നുണ്ട്.....
സച്ചിന്‍, നീ ഒരുപാടാളുകളുടെ പ്രതീക്ഷയാണ്‌; സ്വപ്നമാണ്‌; സ്വപ്നസാക്ഷാത്ക്കാരമാണ്‌.


സച്ചിന്‍ ഡബിള്‍ അടിക്കാതിരിക്കാന്‍ ധോണി ശ്രമിച്ചുവോ?
- വെബ്‌ ദുനിയ 
      സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ലോകക്രിക്കറ്റിന്‍റെ നെറുകയിലാണ്. 200 റണ്‍സ് എന്ന മാജിക് നമ്പറിലേക്ക് സച്ചിന്‍ എത്തിച്ചേരുന്നത് തന്‍റെ കരിയറിന്‍റെ ഇരുപതാം വര്‍ഷത്തിലാണ്. പ്രായവും സ്റ്റാമിനയും കണക്കിലെടുക്കുമ്പോള്‍ സച്ചിന്‍ സൃഷ്ടിക്കുന്ന റെക്കോര്‍ഡുകള്‍ അനുപമമാണെന്ന് പറയാം. ഇതുപോലൊരു കളിക്കാരന്‍ ഉണ്ടായിട്ടില്ല. എന്നാല്‍ സച്ചിന്‍റെ നേട്ടത്തില്‍ അസൂയ പൂണ്ടവര്‍ സ്വന്തം പാളയത്തില്‍ തന്നെയുണ്ടോ എന്ന സംശയം ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ഏകദിനം ഉയര്‍ത്തിയിരിക്കുകയാണ്.

സച്ചിന്‍ ഡബിള്‍ സെഞ്ച്വറിയിലേക്ക് കുതിക്കുന്നതിന് സാക്ഷിയായും കൂട്ടായും നിന്നത് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയാണ്. എന്നാല്‍, സച്ചിന്‍ ഡബിള്‍ അടിക്കാതിരിക്കാന്‍ ധോണി ശ്രമിച്ചുവോ എന്ന സംശയമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തും സച്ചിന്‍ ആരാധകരുടെ മനസുകളിലും ഉയര്‍ന്നിരിക്കുന്നത്. സച്ചിന് സ്ട്രൈക്ക് കൈമാറാതെ ഒരു ‘ഫൌള്‍ പ്ലേ’ ധോണി കളിച്ചതായി സച്ചിന്‍റെ ആരാധകര്‍ ആരോപിക്കുന്നു.
നല്‍പ്പത്തിനാലാം ഓവറിലാണ് സച്ചിന്‍ ഏകദിനത്തിലെ തന്‍റെ ഉയര്‍ന്ന സ്കോറായ 186 മറികടന്നത്. നാല്‍പ്പത്തഞ്ചാം ഓവര്‍ മുതലുള്ള ധോണിയുടെ കളി സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസിലാകുന്ന ഒരു സംഗതിയുണ്ട്. ആദ്യത്തെ അഞ്ചു പന്തുകളില്‍ ഇന്ത്യന്‍ നായകന്‍ ബൌണ്ടറികളും സിക്സറുകളും പായിക്കുന്നു. അവസാന പന്തില്‍ ഒരു റണ്‍സ് എടുത്ത് അടുത്ത ഓവറിലെ സ്ട്രൈക്ക് സ്വന്തമാക്കുന്നു. ഇടയ്ക്ക് ഭാഗ്യത്തിന് വീണുകിട്ടുന്ന അവസരങ്ങളില്‍ മാത്രം സച്ചിന് സ്ട്രൈക്ക് ലഭിക്കുന്നു.
നാല്‍പ്പത്തിയാറാം ഓവറിലാണ് സച്ചിന്‍ 197 റണ്‍സ് എന്ന ലോക റെക്കോര്‍ഡിലെത്തുന്നത്. പിന്നീടുള്ള മൂന്നു റണ്‍സ് എടുക്കാന്‍ അദ്ദേഹത്തിന് മൂന്ന് ഓവറുകള്‍ വേണ്ടിവന്നു. ധോണി സ്ട്രൈക്ക് കൈമാറാന്‍ വിമുഖത കാണിച്ചതാണ് കുഴപ്പമായത്. അവസാന ഓവര്‍ പരിശോധിക്കുക. സച്ചിന്‍ 199ല്‍ നില്‍ക്കുന്നു. ഒരു റണ്‍സ് എടുത്ത് ലോകത്തിന്‍റെ നെറുകയിലെത്താന്‍ തയ്യാറായി സച്ചിന്‍ നില്‍ക്കുന്നു. എന്നാല്‍ ആദ്യ പന്തില്‍ ധോണി സിക്സ് പായിക്കുന്നു. ധോണി സ്ട്രൈക്ക് കൈമാറിയില്ലെങ്കില്‍ 199 നോട്ടൌട്ട് എന്ന നിലയില്‍ സച്ചിന് തന്‍റെ കളി അവസാനിപ്പിക്കേണ്ടി വരും എന്ന് ക്രിക്കറ്റ് ലോകം ഭയന്ന നിമിഷങ്ങള്‍.
രണ്ടാമത്തെ പന്തിലും സിംഗിള്‍ എടുത്ത് സച്ചിന് സ്ട്രൈക്ക് നല്‍കാന്‍ ധോണി തയ്യാറായില്ല. പകരം പന്ത് ബൌണ്ടറിയിലേക്ക് പായിച്ചു. എന്നാല്‍ സച്ചിന്‍റെ ഭാഗ്യം എന്നു പറയട്ടെ, ബൌണ്ടറി ലൈനില്‍ അത് ഫീല്‍ഡര്‍ തടഞ്ഞു. രണ്ടാമത് ഓടാന്‍ ധോണി ആഞ്ഞതാണ്. എന്നാല്‍ സച്ചിന്‍ അതിന് തയ്യാറായില്ല. നാല്‍പ്പത്തൊമ്പതാം ഓവര്‍ മൂന്നാമത്തെ പന്തില്‍ ഒരു റണ്‍സ് എടുത്ത് സച്ചിന്‍ ചരിത്രം രചിച്ചു. ഏകദിന ക്രിക്കറ്റില്‍ ആദ്യത്തെ ഡബിള്‍ സെഞ്ച്വറി.
ഒരു കൂറ്റന്‍ സ്കോര്‍ കണ്ടെത്താനുള്ള ശ്രമത്തിനിടെ വ്യക്തിഗത നേട്ടങ്ങള്‍ക്ക് നായകന്‍ ധോണി വിലകല്‍പ്പിച്ചില്ല എന്ന് ഇതിന് മറുന്യായം ഉണ്ടാകാം. എന്നാല്‍ സച്ചിന് 200 റണ്‍സ് അടിക്കാനാകാതെ പോയിരുന്നെങ്കില്‍ ലോകം പഴിചാരുക ധോണിയെ മാത്രമായിരുന്നിരിക്കും എന്നതില്‍ സംശയമില്ല.

കടപ്പാട്: വിക്കീപീഡിയ, മാതൃഭൂമി , മനസ്സ്, വെബ്‌ ദുനിയ



Share/Bookmark

2009 ലെ മികച്ച 10 മലയാള സിനിമകള്‍

1. ഒരു പെണ്ണും രണ്ടാണും
ശരിതെറ്റുകള്‍ ആപേക്ഷികങ്ങളാണ്. പുനര്‍വിചിന്തനങ്ങള്‍ക്ക് തയ്യാറാകുമ്പോള്‍ ചില ശരികള്‍ തെറ്റുകളാവും ചില തെറ്റുകള്‍ ശരികളാവും. അടൂര്‍ ഗോപാലകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനംചെയ്ത ഒരു പെണ്ണും രണ്ടാണും കഥ പറഞ്ഞത് ഇത്തരം ഓര്‍മപ്പെടുത്തലുകള്‍ നടത്തിയാണ്. 1940കളില്‍ രണ്ടാംലോകമഹായുദ്ധം തീര്‍ത്ത കേരളീയാവസ്ഥകളിലേക്ക് ഫോക്കസ് ചെയ്ത ചിത്രം അടിസ്ഥാനവര്‍ഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിട്ടത്.


ഉള്ളവര്‍ പൂഴ്ത്തിവെക്കുകയും ഇല്ലാത്തവര്‍ ചെറിയ കുറ്റം ചെയ്യുമ്പോള്‍ പരിഗണിക്കപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയ അവസ്ഥയായിരുന്നു 40കളില്‍ തിരുവിതാംകൂറില്‍. പാവപ്പെട്ട കള്ളന്റെ കഥ, നിയമവിദ്യാര്‍ഥിയുടെ കഥ അങ്ങനെ വിഭിന്നങ്ങളായ ജീവിതകഥകളിലൂടെയാണ് ഒരു പെണ്ണും രണ്ടാണും പൂര്‍ത്തിയായത്. രാജ്യത്ത് കടുത്ത ക്ഷാനം നിലനിന്ന നാല്പതുകളിലെ തിരുവിതാംകൂര്‍ കാഴ്ചയുടെ നേര്‍ചിത്രമാണ് ഈ അടൂര്‍ചിത്രം.

തകഴി ശിവശങ്കരപ്പിള്ളയുടെ കള്ളന്റെ മകന്‍, നിയമവും നീതിയും, ഒരു കൂട്ടുകാരന്‍, പങ്കിയമ്മ എന്നീ നാലു കഥകളാണ് ചിത്രത്തിന്റെ തിരക്കഥയ്ക്ക് അവലംബം. വിവിധ ജീവിതോദ്ദേശ്യങ്ങളുമായി കഴിയുന്നവരുടെ നിലനില്പിന്റെ പ്രശ്‌നങ്ങള്‍. അവര്‍ സമൂഹ മനഃസാക്ഷിക്കു മുന്നില്‍ പലപ്പോഴും പകച്ചു നില്ക്കുന്നു. നിയമത്തിനെയും നീതിയെയും ബഹുമാനിക്കുമ്പോള്‍ ചില കാര്യങ്ങള്‍ക്കായി അവര്‍ക്ക് ശബ്ദമുയര്‍ത്തേണ്ടിവരുന്നു. കാലഘട്ടങ്ങള്‍ മാറുമ്പോഴും അടിസ്ഥാന വര്‍ഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് വലിയ മാറ്റങ്ങള്‍ വരുന്നില്ലെന്നാണ് ചിത്രം നല്കുന്ന സൂചന.

മനോജ് കെ. ജയന്‍, പ്രവീണ, നെടുമുടി വേണു, രവി വള്ളത്തോള്‍, വിജയരാഘവന്‍, ജഗദീഷ്, സുധീഷ്, കൃഷ്ണന്‍, എം.ആര്‍. ഗോപകുമാര്‍, സീമ ജി. നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. പങ്കിയമ്മയെ അവതരിപ്പിച്ച പ്രവീണയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ഒരു പെണ്ണും രണ്ടാണും നേടിക്കൊടുത്തു. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഒരു അടൂര്‍ ചിത്രമായാണ് ഒരു പെണ്ണും രണ്ടാണും എത്തിയത്. ഒരു ക്രൈം കഥയുടെ രൂപവും ഭാവവും നിലനിര്‍ത്തുന്നതോടൊപ്പം ഒരു കാലഘട്ടത്തെ പുനരാവിഷ്‌കരിക്കാനും ചിത്രത്തിനു കഴിഞ്ഞു. സസ്‌പെന്‍സും ഉദ്വേഗജനകമായ നിമിഷങ്ങളും നര്‍മ മുഹൂര്‍ത്തങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു. തിരുവിതാംകൂറില്‍ 40കളില്‍ നടന്ന ചെറിയ കളവുകള്‍ മുതല്‍ വലിയ കളവുകള്‍വരെ ഒരേ ലക്ഷ്യത്തിനു വേണ്ടിയാണ് നടത്തിയത്. ആ രസങ്ങളിലൂടെയാണ് ഒരു പെണ്ണും രണ്ടാണും യാത്രയായത്. ആ യാത്ര വിജയകരമായി.

വളരെ സരസമായാണ് ഗഹനമായ ആശയങ്ങള്‍ ചിത്രം പങ്കുവെച്ചത്. ഗോവ, ദുബായ്, റോട്ടര്‍ ഡാം, ഫ്രൈബോര്‍ഗ്, മ്യൂണിക് തുടങ്ങി നിരവധി അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് നല്ല സിനിമകളുടെ ഗണത്തില്‍ ഒന്നാം സ്ഥാനമാണ്.

2.കേരളവര്‍മ പഴശ്ശിരാജ
ചരിത്രം അവഗണിച്ച ചില സത്യങ്ങളാണ് 'കേരളവര്‍മ പഴശ്ശിരാജ'യിലൂടെ മിഴിതുറന്നെത്തിയത്. ഒന്നാം സ്വാതന്ത്ര്യസമരമായി ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തത് 1857ലെ സ്വാതന്ത്ര്യസമരമാണ്. എന്നാല്‍ അതിനുമുമ്പേ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ പഴശ്ശിരാജയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ചിത്രം അടിവരയിടുന്നു. ഹരിഹരന്‍, എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയിലൊരുക്കിയ ചിത്രം മലയാള സിനിമയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രാപ്തിയോടെയാണെത്തിയത്. ടെക്‌നിക്കല്‍ പെര്‍ഫെക്ഷനൊപ്പം മനസ്സില്‍ തൊടുന്ന കുറെ മുഹൂര്‍ത്തങ്ങളും ചിത്രത്തില്‍ നിറയുന്നു.


വില്യം ലോഗന്റെ മലബാര്‍ മാന്വല്‍, പഴശ്ശി ചരിത്രം, പഴശ്ശി എഴുതിയ കത്തുകള്‍ എന്നിവയെല്ലാം ഉപജീവിച്ച് ഏറെ പഠനമനനങ്ങള്‍ക്കൊടുവിലാണ് പഴശ്ശിരാജയുടെ തിരക്കഥ പൂര്‍ത്തിയാക്കിയത്. അത് ചിത്രത്തിന്റെ പൂര്‍ണതയ്ക്ക് ഏറെ സഹായകമായിട്ടുണ്ടെന്ന് ചിത്രത്തിലെ ഓരോ സീനുകളും തെളിയിക്കുന്നു.

വടക്കന്‍വീരഗാഥയ്ക്കു ശേഷം ഹരിഹരന്‍ എം.ടി.യുടെ തിരക്കഥയിലൊരുക്കിയ ചിത്രം സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയ ചിത്രമാണ്. മമ്മൂട്ടി, ശരത്കുമാര്‍, മനോജ് കെ. ജയന്‍, സുരേഷ് കൃഷ്ണ, കനിഹ, പത്മപ്രിയ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിലുള്ളത്. ഏറെ പ്രതിസന്ധികള്‍ തരണംചെയ്ത് തിയേറ്ററിലെത്തിച്ച ചിത്രം ഹരിഹരന്റെ പോരാട്ടവീര്യത്തിന്റെ അടയാളമാണ്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച ചിത്രം മലയാളത്തിന് ഒരു ചരിത്ര വീരഗാഥയാണ് സമ്മാനിച്ചത്.

3.വിലാപങ്ങള്‍ക്കപ്പുറം
 
എളുപ്പം പാളിപ്പോകാവുന്ന ഒരു വിഷയത്തെ കയ്യടക്കത്തോടെ അവതരിപ്പിക്കാന്‍ 'വിലാപങ്ങള്‍ക്കപ്പുറ'ത്തിന് കഴിഞ്ഞിട്ടുണ്ട്. ഗുജറാത്ത് കലാപത്തിന്റെ ഇരയായിമാറിയ പെണ്‍കുട്ടി. അവളുടെ അതിജീവനത്തിന്റെ കഥയാണ് ടി.വി. ചന്ദ്രന്‍ ചിത്രത്തിലൂടെ പറയുന്നത്. ആര്യാടന്‍ ഷൗക്കത്ത് കഥയെഴുതി നിര്‍മിച്ച ചിത്രം പ്രിയങ്കയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്തു.


ഗുജറാത്തിലും കേരളത്തിലുമായി ചിത്രീകരിച്ച ചിത്രം മനുഷ്യസ്‌നേഹത്തിന്റെ വിവിധ ഭാവങ്ങളും അനാവരണം ചെയ്യുന്നു. ഒരു സ്ത്രീയെ അല്ലെങ്കില്‍ പെണ്‍കുട്ടിയെ കാമവെറി പൂണ്ട കണ്ണുകള്‍കൊണ്ട് നോക്കുന്നവരാണ് സമകാലിക സമൂഹത്തില്‍ ഏറെയും. പക്ഷേ, സഹോദരമനസ്സോടുകൂടി സ്ത്രീജനങ്ങളെ സമീപിക്കുന്നവരും വിരളമല്ലെന്ന് ചിത്രത്തിലെ ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ വെളിവാക്കുന്നു.

 4.രാമാനം
പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകള്‍ എന്ന കൃതിയെ ഉപജീവിച്ച് എം.പി. സുകുമാരന്‍നായര്‍ തിരക്കഥയെഴുതി സംവിധാനംചെയ്ത രാമാനം പുതിയ രാഷ്ട്രീയ വായനയാണ് നടത്തിയത്. ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതിനുശേഷം സ്മാരകശിലകളുടെ ഉള്ളടക്കത്തിന് പഴയതുപോലെ പുരാവൃത്തങ്ങളില്‍ മാത്രമായി ഒതുങ്ങി നില്ക്കാനാവില്ലെന്ന രാഷ്ട്രീയ സന്ദേശമാണ് രാമാനം നല്കുന്നത്.


ജഗതി ശ്രീകുമാര്‍, മാര്‍ഗി സതി, ഇന്ദ്രന്‍സ്, ബേബി അവന്തിക, മാസ്റ്റര്‍ ദേവനാരായണന്‍, ജയകൃഷ്ണന്‍, മഞ്ജുപിള്ളയുമൊക്കെ മനസ്സില്‍ തൊടുന്ന കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ വന്നത്.

തമാശകള്‍ ചെയ്ത് മലയാളസിനിമയില്‍ നില്‌ക്കേണ്ടിവന്ന ഇന്ദ്രന്‍സിന് തന്റെ അഭിനയവൈഭവം പ്രേക്ഷകരിലെത്തിക്കാന്‍ അവസരം നല്കിയ ചിത്രമാണ് രാമാനമെന്ന് നിസ്സംശയം പറയാം. താരങ്ങള്‍ക്ക് വേണ്ടി കഥാപാത്രങ്ങളെ ഇല്ലാതാക്കുന്നതിനു പകരം കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ നടീനടന്മാരെയാണ് എം.പി. സുകുമാരന്‍നായര്‍ അഭിനയിപ്പിച്ചത്. ഒരു സൂപ്പര്‍താരത്തിന്റെയും ഡേറ്റിനു പോകാതെ സ്വയം നിര്‍മാതാവായി മാറാന്‍ ധൈര്യം കാണിച്ച സംവിധായകന്‍ കൂടിയാണ് അദ്ദേഹം. താരകേന്ദ്രീകൃതമായ സിനിമാലോകത്തില്‍ ലാഭേച്ഛ കൂടാതെ നല്ലൊരു സിനിമയെടുക്കാന്‍ തയ്യാറാവുകയായിരുന്നു രാമാനത്തിലൂടെ സംവിധായകന്‍ സുകുമാരന്‍നായര്‍.

 5.പാലേരി മാണിക്യം
 മലയാള ത്തില്‍ പരീക്ഷണങ്ങള്‍ നടക്കുന്നില്ലെന്ന് പറയുന്നവര്‍ക്ക് മറുപടിയായിട്ടാണ് 'പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ'യെത്തിയത്. നോവല്‍ഭൂമികയില്‍നിന്ന് ഒരു ചലച്ചിത്രഭാഷ്യം എന്ന രീതിയിലെത്തിയ ചിത്രത്തിലൂടെ നാടകരംഗത്തുനിന്നെത്തിയ പുതുമുഖ അഭിനേതാക്കള്‍ക്ക് മലയാള സിനിമയില്‍ ഒരിടം നല്കി. ടി.പി. രാജീവന്റെ 'പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ' എന്ന നോവലിനെ ഉപജീവിച്ച് രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം സസ്‌പെന്‍സ് ത്രില്ലര്‍ എന്ന രീതിയിലുള്ള അന്വേഷണകഥയാണ്.


പാലേരിമാണിക്യം കേസ് ചരിത്രത്തില്‍ ഇടംനേടിയ കേസാണ്. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ അധികാരത്തില്‍ വന്നതിനുശേഷം ആദ്യം രേഖപ്പെടുത്തിയ കേസ്. പക്ഷേ, മാണിക്യത്തിന്റെ കൊലപാതകിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങള്‍ക്കുശേഷം ആ കേസന്വേഷണത്തിനായി ഒരാള്‍ വരുമ്പോള്‍ അന്വേഷണവഴി അത്ര സുഗമമല്ലായിരുന്നു. എങ്കിലും അദ്ദേഹം അന്വേഷണം പൂര്‍ത്തിയാക്കി കൊലപാതകത്തിന്റെ ഉത്തരവാദിയെ കണ്ടെത്തുന്നു. മമ്മൂട്ടി മൂന്ന് കഥാപാത്രങ്ങളിലൂടെ നാല് മുഖങ്ങളിലെത്തുന്ന ചിത്രം അദ്ദേഹത്തിന്റെ അഭിനയത്തെ പരമാവധി ചൂഷണംചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. മമ്മൂട്ടിയില്‍നിന്ന് സമീപകാലത്ത് ലഭിച്ച ശക്തമായ കഥാപാത്രങ്ങളാണ് ചിത്രത്തിലെ അഹമ്മദ് ഹാജിയും ഹരിദാസും അഹമ്മദ് ഹാജിയുടെ മകനും.

6.കേരള കഫേ
യാതൊരുവിധ വിട്ടുവീഴ്ചകളും ചെയ്യാതെ ഒരു ചിത്രമൊരുക്കാന്‍ അവസരം. രഞ്ജിത് നേതൃത്വം നല്കിയ 'കേരള കഫേ' എന്ന സിനിമാ സമുച്ചയം 10 സംവിധായകര്‍ക്ക് നല്കിയത് അതാണ്. മലയാളത്തിലെ മുഖ്യധാരാ സിനിമകളുടെ വക്താക്കളായ ഈ സംവിധായകര്‍ക്ക് അവരുടെ സങ്കല്പത്തിലുള്ള ഒരു സിനിമ ഒരുക്കാന്‍ അവസരം നല്കുകയായിരുന്നു 'കേരള കഫേ'.
യാത്രയെ അടിസ്ഥാനമാക്കി 10 സംവിധായകര്‍ ഒരുക്കിയ ചിത്രങ്ങള്‍. ഓരോ ഹ്രസ്വചിത്രവും കേരളത്തിലെ സമകാലിക സമൂഹവുമായി ബന്ധപ്പെട്ടവയാണ്. ഈ ചിത്രങ്ങള്‍ ഓരോന്നും 'കേരള കഫേ' എന്ന റയില്‍വേ ഹോട്ടലിലൂടെ കടന്നുപോകുന്നു. ശ്യാമപ്രസാദ്, ലാല്‍ജോസ്, ഷാജി കൈലാസ്, ബി. ഉണ്ണികൃഷ്ണന്‍, രേവതി, അന്‍വര്‍ റഷീദ്, പത്മകുമാര്‍, അഞ്ജലി മേനോന്‍, ഉദയ് അനന്തന്‍, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് 'കേരള കഫേ'യിലെ ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയത്.


മലയാള സിനിമയില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം. ജോഷ്വാന്യൂട്ടന്റെ തിരക്കഥയില്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഓഫ് സീസണ്‍, സി.വി. ശ്രീരാമന്റെ പുറംകാഴ്ചകള്‍ എന്ന കഥയെ ആസ്​പദമാക്കി ലാല്‍ജോസ് തിരക്കഥയെഴുതി സംവിധാനംചെയ്ത പുറംകാഴ്ചകള്‍, രാജേഷ് ജയരാമന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ലളിതം ഹിരണ്‍മയം, ബി. ഉണ്ണികൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത അവിരാമം, ദീദി ദാമോദരന്റെ തിരക്കഥയില്‍ രേവതി സംവിധാനം ചെയ്ത മകള്‍, ആര്‍. ഉണ്ണിയുടെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ബ്രിഡ്ജ്, പത്മകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത നൊസ്റ്റാള്‍ജിയ, അഞ്ജലി മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ശുഭയാത്ര, അഹമ്മദ് സിദ്ദിഖിന്റെ രചനയില്‍ ഉദയ് അനന്തന്‍ സംവിധാനം ചെയ്ത മൃത്യുഞ്ജയം, ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതിയ ഐലന്റ് എക്‌സ്​പ്രസ് എന്നിവയാണ് പത്ത് ചിത്രങ്ങള്‍.

മമ്മൂട്ടി, ശ്രീനിവാസന്‍, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, തിലകന്‍, സലിംകുമാര്‍, ശാന്താദേവി, സുകുമാരി, റിമ, ശ്വേതാമേനോന്‍, ജ്യോതിര്‍മയി തുടങ്ങി കുറേ അഭിനേതാക്കള്‍ ഈ ചിത്രങ്ങളുടെ ഭാഗമായി വരുന്നു. വ്യത്യസ്തമായ ചിത്രങ്ങള്‍ കാണുക എന്നതിനപ്പുറം മലയാളിയുടെ ഭിന്നരൂപങ്ങളെ അടയാളപ്പെടുത്തുന്നു കേരള കഫേ. കുറഞ്ഞ ബജറ്റില്‍ കലാമൂല്യമുള്ള സിനിമകള്‍ ഒരുക്കുക എന്ന ആഗ്രഹമുള്ള സംവിധായകരുടെ കൂട്ടായ്മകൂടിയാണ് ഇതില്‍ തെളിയുന്നത്. വാണിജ്യ സിനിമകളുടെ വക്താക്കളായി മാറിയതുകൊണ്ടുമാത്രം പലരുടെയും താല്പര്യങ്ങള്‍ സംരക്ഷിച്ചാണ് ഈ സംവിധായകര്‍ ചിത്രമെടുത്തിരുന്നത്. അവര്‍ക്ക് തങ്ങളുടെ ഇഷ്ടങ്ങള്‍ സംരക്ഷിച്ച് ഒരു ചിത്രമൊരുക്കാന്‍ കഴിഞ്ഞുവെന്നതാണ് കേരള കഫേ നല്കിയ ഏറ്റവും വലിയ നേട്ടം.

സ്ഥിരം മാതൃകകള്‍ കണ്ടുമടുത്ത സിനിമാപ്രേമികള്‍ക്കു പുതിയ കാഴ്ച പ്രദാനംചെയ്യാന്‍ കേരള കഫേയിലെ ചിത്രങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ആര്‍ദ്രമായ മുഹൂര്‍ത്തങ്ങള്‍, നര്‍മ മുഹൂര്‍ത്തങ്ങള്‍ തുടങ്ങി ജീവിതവഴിയിലെ വിവിധ സന്ദര്‍ഭങ്ങള്‍ നിറഞ്ഞ ചിത്രങ്ങളാണ് ഓരോന്നും. സംവിധായകര്‍ക്ക് സത്യസന്ധമായി സിനിമയെ സമീപിക്കാന്‍ കഴിഞ്ഞുവെന്ന് ഈ ചിത്രസമുച്ചയം തെളിയിക്കുന്നു. 

7.ഭ്രമരം
നഗരജീവിതത്തിന്റെയും ഗ്രാമീണ ജീവിതത്തിന്റെയും കാഴ്ചകള്‍ക്കൊപ്പം നടന്ന ഒരു റോഡ് മൂവി. ബ്ലെസി മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഭ്രമരത്തെ അങ്ങനെ വിശേഷിപ്പിക്കാം. മൂന്നാര്‍, മറയൂര്‍, നെല്ലിയാമ്പതി, കുട്ടിക്കാനം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ വൈവിധ്യങ്ങളായ ദൃശ്യങ്ങളാണ് ഭ്രമരത്തില്‍ നിറയുന്നത്. മോഹന്‍ലാലിന്റെ അനിതരസാധാരണമായ അഭിനയവൈഭവം ഒരിക്കല്‍ക്കൂടി പ്രേക്ഷകര്‍ക്കുമുന്നിലെത്തിക്കാന്‍ ഈ ചിത്രത്തിലൂടെ കഴിഞ്ഞു.


മനസ്സിന്റെ ഭ്രമണപഥത്തില്‍ താന്‍ തെറ്റുകാരനല്ലെന്ന് വ്യക്തമായി തെളിയുന്നുണ്ട്. പക്ഷേ, തന്റെ നിസ്സഹായാവസ്ഥ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ നായകന് കഴിയുന്നില്ല. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റംവരെയും പോകാന്‍ തയ്യാറുള്ള ഒരു മനസ്സുമാത്രമാണ് കൈമുതല്‍ - ജീവിതവേഗങ്ങള്‍ക്കിടയില്‍ വ്യത്യസ്ത ജീവിതസാഹചര്യങ്ങളില്‍ കഴിയുന്നവരെ കാണാന്‍ അദ്ദേഹം നടത്തുന്ന ശ്രമങ്ങള്‍. ആ പരിശ്രമങ്ങള്‍ വിജയിക്കുന്നിടത്താണ് ചിത്രം പൂര്‍ണമാകുന്നത്.

ദുര്‍ഘടമായ വഴികളിലൂടെ ജീപ്പ് യാത്ര, ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നാണ്. സാധാരണ ജീപ്പ് ഡ്രൈവര്‍മാര്‍പോലും പോകാന്‍ വിസമ്മതിക്കുന്ന ഹൈറേഞ്ചിലെ വഴികളിലൂടെയുള്ള സഞ്ചാരം - മനസ്സ് ഉന്മാദത്തോളമെത്തുന്ന നായകന്റെ ചെറുചലനങ്ങള്‍ വളരെ സൂക്ഷ്മമായി അവതരിപ്പിക്കാന്‍ ബ്ലെസി സൃഷ്ടിച്ച കഥാപാത്രത്തിലൂടെ ലാലിന് കഴിയുന്നു.

പ്രേക്ഷകന്റെ ഉള്ളുലയ്ക്കുന്ന കുറേ കഥാസന്ദര്‍ഭങ്ങളിലൂടെയൊരു യാത്രയാണ് ചിത്രം. ബോളിവുഡിലും കോളിവുഡിലും ശ്രദ്ധേയയായ ഭൂമിക മലയാളത്തില്‍ അഭിനയിച്ച ആദ്യചിത്രം. മലയാളിയും ബോളിവുഡ് താരവുമായ സുരേഷ് മേനോന്‍ മലയാളത്തില്‍ അഭിനയിച്ച ആദ്യചിത്രം എന്നിങ്ങനെയും ഭ്രമരത്തിന് പ്രാധാന്യമുണ്ട്.


8.ഋതു
മാറുന്ന കാലത്തിനൊപ്പം യൗവനത്തിന്റെ ഭാവുകത്വത്തില്‍ വ്യതിയാനങ്ങള്‍ വരുന്നുവെന്നാണ് ഋതു പറയുന്നത്. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്കി ശ്യാമപ്രസാദ് ജോഷ്വാന്യൂട്ടന്റെ തിരക്കഥയിലൊരുക്കിയ ചിത്രം പുതുതലമുറകളില്‍ സ്‌നേഹം കൈമോശം വന്നിട്ടില്ലെന്ന് തെളിയിക്കുന്നു. ഐ.ടി. പോലുള്ള മേഖലകളിലെ സൗഹൃദലോകത്തിന് മൂല്യച്യുതി സംഭവിക്കുന്നുവെന്ന് പൊതുവേ ഒരു ആരോപണമുയരുന്നുണ്ട്. പക്ഷേ, ആ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഋതു പറയുന്നു.


ആധുനിക ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ പൈതൃകമായിക്കിട്ടിയ കഴിവുകള്‍ നശിപ്പിക്കാന്‍ യുവത തയ്യാറാകുന്നില്ലെന്ന് ചിത്രം അടിവരയിടുന്നു. പുതുമുഖങ്ങളുടെ ഒരു കൂട്ടായ്മയിലാണ് ശ്യാമപ്രസാദ് ഋതുവിനെ ഒരുക്കിയത്. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പുതുമുഖങ്ങള്‍. അവരെ സമര്‍ഥമായി ഉപയോഗപ്പെടുത്തിയതിലാണ് സംവിധായകന്‍ ശ്യാമപ്രസാദിന്റെ വിജയം. പത്രപ്രവര്‍ത്തകനായ ജോഷ്വാന്യൂട്ടണ്‍ ആദ്യമായി തിരക്കഥയെഴുതിയ ചിത്രമാണിത്. മാറുന്ന കാലത്തിനനുസരിച്ച് യൗവനങ്ങളില്‍ പ്രകടമാകുന്ന മാറ്റങ്ങളെ സ്വാംശീകരിച്ച് കഥയും തിരക്കഥയുമൊരുക്കാന്‍ ജോഷ്വാന്യൂട്ടന് കഴിഞ്ഞിട്ടുണ്ട്.

റിമ, നിഷാന്‍, ആസിഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ സംവിധായകന്‍ എം.ജി. ശശിയും ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു.

9.പത്താംനിലയിലെ തീവണ്ടി
മനോരോഗത്തെ വ്യത്യസ്തമായ രീതിയില്‍ കാണാന്‍ ശ്രമിച്ച ചിത്രമാണ് ജോഷി മാത്യു സംവിധാനം ചെയ്ത പത്താംനിലയിലെ തീവണ്ടി. സ്‌കീസോഫ്രീനിയ ബാധിച്ച് മനോരോഗാശുപത്രിയില്‍ കിടക്കുന്ന റയില്‍വേ ഗാങ്മാന്‍ ശങ്കരന്‍ മകന് എന്നും കത്തുകളെഴുതും. 15 വര്‍ഷം കത്തെഴുതിയിട്ടും മറുപടിയൊന്നും ലഭിക്കുന്നില്ല. ശങ്കരന്റെ അവസാനത്തെ കത്ത് രാമുവിനെ തേടിയെത്തുന്നതോടെ അയാളും അസ്വസ്ഥനാകുന്നു. അച്ഛന്റെ രോഗം മകനെയും പിടിക്കുന്നു. ഇന്നസെന്റ്, ജയസൂര്യ, മീരാനന്ദന്‍, അനൂപ് മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മനസ്സില്‍ തൊടുന്ന കുറേ മുഹൂര്‍ത്തങ്ങളുമായാണ് എത്തിയത്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി മാത്യു സംവിധാനം ചെയ്ത ചിത്രം ഗൗരവമായ വിഷയം കൈക്കുറ്റപ്പാടുകളില്ലാതെ പറഞ്ഞിരിക്കുന്നു.


ഇന്നസെന്റിന്റെയും ജയസൂര്യയുടെയും അഭിനയത്തിലെ മറ്റൊരു തലമാണ് പ്രേക്ഷകര്‍ക്കുമുന്നില്‍ ചിത്രമെത്തിച്ചത്. നിരവധി വാണിജ്യ സിനിമകളിലൂടെ മലയാള സിനിമയില്‍ ഇടംനേടിയ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ വേറിട്ട സമീപനമാണ് പത്താംനിലയിലെ തീവണ്ടിയുടെ തിരക്കഥയില്‍ വെളിവാക്കിയത്. ഈ ചിത്രത്തിലൂടെ നിര്‍മാതാവായി സംവിധായകന്‍ ജോസ് തോമസ്, തിരക്കഥാകൃത്തായി ഡെന്നീസ് ജോസഫ്, സംവിധായകനായി ജോഷി മാത്യു എന്നിവര്‍ ഒന്നിക്കുമ്പോള്‍ മൂന്ന് സംവിധായകര്‍ ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുകയായിരുന്നു.
 

10.പാസഞ്ചര്‍
ആദ്യമായി തിരക്കഥയെഴുതി സംവിധാനംചെയ്ത ചിത്രം ശ്രദ്ധേയമാവുക. അങ്ങനെയൊരു സൗഭാഗ്യമാണ് രഞ്ജിത് ശങ്കര്‍ എന്ന സംവിധായകന് 'പാസഞ്ചറി'ലൂടെ ലഭിച്ചത്. സമകാലിക സമൂഹം നേരിടുന്ന ചില പ്രശ്‌നങ്ങളെ സ്​പര്‍ശിച്ചാണ് പാസഞ്ചര്‍ യാത്രതുടങ്ങിയത്. വാണിജ്യ സിനിമകള്‍ സ്വീകരിക്കുന്ന കോംപ്രമൈസുകളൊക്കെ ഒഴിവാക്കി വളരെ ഗൗരവമായ വിഷയമാണ് പ്രേക്ഷകര്‍ക്കുമുന്നില്‍ ചിത്രമെത്തിച്ചത്.


ശ്രീനിവാസന്‍, ദിലീപ്, മംമ്ത തുടങ്ങിയവര്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പുതുമയാര്‍ന്ന ഒരു വിഷയമാണ് പറഞ്ഞത്. കുടുംബാന്തരീക്ഷത്തിലെ സ്‌നേഹക്കാഴ്ചകളൊക്കെ അതില്‍ ഇഴചേരുന്നു. ആദ്യ സംവിധാനത്തിന്റെ പാകപ്പിഴകളില്ലാതെ ചിത്രമൊരുക്കാന്‍ രഞ്ജിത് ശങ്കറിനു കഴിഞ്ഞു. കഥപറച്ചിലിന് തടസ്സമാകുമെന്ന് കരുതി സ്ഥിരം വാണിജ്യ സിനിമകള്‍ അനുവര്‍ത്തിക്കുന്ന കാര്യങ്ങളൊന്നും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ നര്‍മമുഹൂര്‍ത്തങ്ങള്‍ നിറച്ച് സരസമായി കാര്യങ്ങള്‍ പറയാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു.

ആക്ഷേപഹാസ്യം കലര്‍ന്ന സംഭാഷണം, ഒരു സസ്‌പെന്‍സ് ത്രില്ലറിന്റെ വേഗം തുടങ്ങിയവ ചിത്രത്തിനുണ്ടായിരുന്നു. പി. സുകുമാറിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മേന്മ വര്‍ധിപ്പിക്കാന്‍ സഹായകമായിട്ടുണ്ട്. ഒരു ചിത്രത്തിന്റെ വലിയൊരു ഭാഗവും ട്രെയിനില്‍വെച്ച് ചിത്രീകരിക്കുക എന്ന പുതുമയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.

കടപ്പാട്-മാതൃഭൂമി

 
Share/Bookmark

പുസ്തക ശേഖരം

 

Powered by tECHoZONE Solutions