"ക്രിക്കറ്റ് എന്റെ മതമാണ്, സച്ചിന് എന്റെ ദൈവവും"

പുതിയ ചരിത്രം; ഏകദിനത്തില്‍ സച്ചിന് ഡബിള്‍ സെഞ്ച്വറി 
-മാതൃഭൂമി 
ഗ്വാളിയോര്‍; ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഇരട്ടസെഞ്ച്വറി നേടുന്ന ബാറ്റസ്മാന്‍ എന്ന ബഹുമതി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക്.

ഗ്വാളിയറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലാണ് സച്ചിന്‍ ഈ അപൂര്‍വ്വ നേട്ടം കുറിച്ചത്. 147 പന്തില്‍ നിന്ന് 200 റണ്‍സുമായി സച്ചിന്‍ പുറത്താകെ നിന്നു. 1997 ല്‍ ഇന്ത്യക്കെതിരെ ചെപ്പോക്കില്‍ സയിദ് അന്‍വറും സിംബാബ്‌വയുടെ ചാള്‍സ് കവന്ററിയും സ്ഥാപിച്ച 194 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയാകുന്നത്.

ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സും ഏറ്റവും കൂടുതല്‍ സെഞ്ച്വറികളും നേടിയ സച്ചിന്‍ ഈ ഇന്നിങ്‌സോടെ പുതിയ ചരിത്രമാണ് എഴുതിച്ചേര്‍ത്തത്.

കരിയറില്‍ 46-ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയ സച്ചിന്റെ നേതൃത്വത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സ് അടിച്ചുകൂട്ടി. ദിനേഷ് കാര്‍ത്തിക്ക്(79), യൂസഫ് പഠാന്‍(36) ധോനി (68 നോട്ടൗട്ട്) എന്നിവര്‍ സച്ചിന് ഉറച്ച പിന്തുണ നല്‍കി.

25 ബൗണ്ടറികളും മൂന്നു സിക്‌സറുകളും അടങ്ങുന്നതായിരുന്നു ലിറ്റില്‍ മാസ്റ്ററുടെ റെക്കോഡ് ഇന്നിങ്‌സ്.

അന്‍വര്‍ 194 റണ്‍സെന്ന റെക്കോഡ് സ്ഥാപിച്ച ശേഷം ഗാംഗുലിയും സച്ചിനും ജയസൂര്യയുമെല്ലാം അത് അടുത്തെത്തിയെങ്കിലും 180 നും 190 നും ഇടയിലുള്ള സ്‌കോറില്‍ പുറത്താകുകയായിരുന്നു. ന്യൂസിലന്‍ഡിനെതിരെ 186 റണ്‍സായിരുന്നു സച്ചിന്റെ ഇതിന് മുമ്പത്തെ ഉയര്‍ന്ന സ്‌കോര്‍.

ഓസ്‌ട്രേലിയക്കെതിരെ കഴിഞ്ഞ വര്‍ഷം അവസാനം അവിസ്മരണീയ ഇന്നിങ്‌സുമായി സച്ചിന്‍ മുന്നേറിയപ്പോള്‍ ലോക റെക്കോഡ് ഇന്ത്യന്‍ ആരാധകര്‍ മുഴുവന്‍ സ്വപ്‌നം കണ്ടതാണ്. എന്നാല്‍ നിര്‍ഭാഗ്യം കൊണ്ട് അന്ന് 175 ല്‍ സച്ചിന്‍ പുറത്തായി. ജയിക്കാമായിരുന്ന കളി ഇന്ത്യ തോല്‍ക്കുകയും ചെയ്തു.

രണ്ട് വര്‍ഷം മുമ്പാണ് സിംബാബ്‌വയുടെ കവന്ററി അന്‍വറിന്റെ റെക്കോഡിന് ഒപ്പമെത്തിയത്. ഇപ്പോള്‍ വര്‍ത്തമാനകാലത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്ന വിശേഷണം ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിക്കുന്ന പ്രകടനത്തിലൂടെ ഏകദിനത്തില്‍ 200 റണ്‍സ് എന്ന ഏറക്കുറേ അപ്രാപ്യമായിരുന്ന ലക്ഷ്യവും സച്ചിന്‍ മറികടന്നത്.

 സച്ചിൻ, നീ തന്നെയാണ് ക്രീസിലെ ദൈവം:
ഇനി മറ്റൊരാൾ വന്നു നീ സൃഷ്ടിച്ചതും തകർത്തതുമായ റെക്കോർഡുകൾ ഓരോന്നു പിഴുതെറിഞ്ഞാലും സാങ്കേതികതയും, കാവ്യാത്മകതയും സമ്മേളിക്കുന്ന നിന്റെ ബാറ്റിൽ നിന്നു പിറക്കുന്ന റൺസുകളോടും റെക്കോർഡുകളോടും ഒപ്പമെത്താൻ അവക്കൊരിക്കലും ആവില്ല.
കളി ജയിപ്പിക്കാനുള്ള കഴിവില്ല, റെക്കോർഡുകൾക്കു വേണ്ടി കളിക്കുന്നു, സ്വാർത്ഥനാണ്, ദുർബലമായ ടീമുകൾക്കെതിരെ മാത്രം നന്നായി കളിക്കുന്നു, സമ്മർദ്ദങ്ങൾക്കിടയിൽ കളിക്കാനാവുന്നില്ല തുടങ്ങിയ നിനക്കെതിരെയുള്ള വിമർശനങ്ങൾക്കൊക്കെ നീ ഇന്നു മറുപടി പറഞ്ഞിരിക്കുന്നു. അതും വെറും 147 പന്തുകളിൽ നിന്ന്. നീ നേടിയ സെഞ്ച്വെറികളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും പറയാൻ ഞങ്ങൾക്ക് ഒരു പാടു അക്ഷരങ്ങൾ നീക്കി വെക്കേണ്ടി വരും.

 
 

പ്രീയപ്പെട്ട പിതാവേ (പ്രൊഫസര്‍ രമേശ് തെന്‍ഡുല്‍ക്കര്‍), നിനക്കഭിമാനിക്കാം, നിന്‍റെ മകനെയോര്‍ത്ത്. സ്വര്‍ഗ്ഗം എന്നൊന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും നിനക്കനുവദനീയമായിരിക്കും, കാരണം നീ ജന്മം നല്‍കിയത് വെറുമൊരു മനുഷ്യനല്ല. കാരണം അവതാരങ്ങള്‍ എല്ലായിപ്പോഴും ഉണ്ടാകുന്നതല്ലല്ലോ?

സച്ചിനെ പറ്റി പ്രശസ്തരായ ആളൂകളുടെ അഭിപ്രായം നമുക്ക് നോക്കാം. 
 
ബ്രയന്‍ ലാറയുടെ വാക്കുകള്‍ ശ്രദ്ധിക്കൂ - “സച്ചിന്‍ ഒരു ജീനിയസാണ്. ഞാനൊരു സാധാരണ മനുഷ്യനും."
  • “ഞാന്‍ കളിച്ചിരുന്നതു പോലെ തന്നെയാണ് സച്ചിനും കളിക്കുന്നത് "-സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍.
  • “സച്ചിന്‍ ക്രിക്കറ്റ് പ്രേമികളെ ആഹ്ലാദിപ്പിക്കുന്ന കളി പുറത്തെടുക്കുന്ന ആളാണ്. ഞാന്‍ പ്രധാനമായി കാണുന്നത് അതാണ്." -ബാരി റിച്ചാഡ്സ്.
  • “സച്ചിന്‍ ഒരു സ്റ്റമ്പുമായി ബാറ്റ് ചെയ്യുന്നതുകാണാന്‍ എനിക്ക് ആഗ്രഹമുണ്ട്. അപ്പോഴും അദ്ദേഹം മികച്ച സ്കോര്‍ നേടുമെന്നതില്‍ സംശയമില്ല. സച്ചിന്റെ നേട്ടങ്ങള്‍ മനക്കരുത്തിന്റേതാണ്." -ഗ്രെഗ് ചാപ്പല്‍.
  • “രാജ്യാന്തര രംഗത്ത് ഇത്രയും പരിചയസമ്പന്നനാണെങ്കിലും ഓരോ മത്സരവും ആദ്യമത്സരം കളിക്കുന്നത്ര സൂക്ഷ്മതയോടെയാണ് സച്ചിന്‍ കളിക്കുന്നത്. അദ്ദേഹം ഒരു ഇതിഹാസമാണ്." -സൗരവ് ഗാംഗുലി.
  • “എല്ലാം തികഞ്ഞ ബാറ്റ്‌സ്മാനാണ്‌ സച്ചിന്‍. ഞാന്‍ ഏറ്റവും നന്നായി പന്തെറിഞ്ഞിരുന്ന കാലത്ത് സച്ചിനെതിരെ കളിക്കാന്‍ കഴിയാത്തതില്‍ എനിക്ക് നിരാശയുണ്ട്. പുതിയ തലമുറയ്ക്ക് ഈ യുവാവില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്." -വസീം അക്രം
  • “സച്ചിന്‍ എത്ര റണ്‍സ് നേടും എന്നതിനെ ആശ്രയിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍. അദ്ദേഹം ഇതിഹാസമാണെന്നതില്‍ സംശയമേയില്ല." -സുനില്‍ ഗവാസ്കര്‍.
  • “ഓരോ പന്തിനും കൃത്യമായ ഷോട്ടുകള്‍ തിരഞ്ഞെടുക്കാന്‍ സച്ചിനറിയാം. എല്ലാം കൊണ്ടും സച്ചിന്‍ ഒരു മാതൃകാ ക്രിക്കറ്ററാണെന്ന് ഞാന്‍ പറയും." -അലന്‍ ഡൊണാള്‍ഡ്.
  • “ലോകത്തില്‍ രണ്ടുതരം ക്രിക്കറ്റര്‍മാരേയുള്ളൂ: സച്ചിന്‍ തെന്‍ഡുല്‍ക്കറും മറ്റുള്ളവരും." - ആന്‍ഡി ഫ്ലവര്‍.
  • “സച്ചിന്റെ കളി ഒരുവട്ടം കണ്ടാല്‍ വീണ്ടും വീണ്ടും കാണാന്‍ തോന്നും" - മുഹമ്മദ് അസ്‌ഹറുദ്ദീന്‍
  • “സച്ചിന്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ്. സ്റ്റീവ്‌വോയെപ്പോലെ" - ഗ്ലെന്‍ മക്ഗ്രാത്ത്
  • “എനിക്ക് ഉറങ്ങാനേ കഴിയുന്നില്ല . കണ്ണടക്കുമ്പോഴെല്ലാം സച്ചിന്‍ പന്ത് അടിച്ചു പറത്തുന്നതാണ് തെളിയുന്നത്."  -ഷെയിന്‍ വോണ്‍.
  • “ക്രിക്കറ്റിലെ ഏതു രീതിയിലുള്ള കളികള്‍ക്കും അനുയോജ്യനാണ് സച്ചിന്‍. ഏതു തലമുറയിലും കളിക്കാനാകുന്ന ചുരുക്കം കളിക്കാരിലൊരാള്‍. ആദ്യ പന്തുമുതല്‍ അവസാന പന്തുവരെ ഒരേ ലാഘവത്തോടെ കളിക്കാന്‍ സച്ചിനു കഴിയും." - വിവിയന്‍ റിച്ചാര്‍ഡ്സ്.
  • “എന്റെ പന്തുകള്‍ ഏറ്റവും നനന്നായി കളിച്ചിട്ടുള്ളത് സച്ചിനാണ്. ഞാന്‍ ബ്രാഡ്മാനെതിരേ പന്തെറിഞ്ഞിട്ടില്ല. ബ്രാഡ്മാന്‍ സ്ഥിരമായി സച്ചിനേക്കാള്‍ നന്നായി കളിച്ചിരുന്ന ആളാണെങ്കില്‍, അദ്ദേഹം ഓസ്ട്രേലിയക്കാരനായതില്‍ ഞാനഭിമാനിക്കുന്നു." - ഷെയിന്‍ വോണ്‍.
  • “സച്ചിന്റെ പോലെ ഒരു ഇന്നിംഗ്സ് എനിക്ക് സ്വപ്നം കാണാന്‍ പോലുമാകില്ല." - അജയ് ജഡേജ.
  • “സച്ചിന്‍ ലിഫ്റ്റില്‍ കയറിയപ്പോള്‍ ഞാന്‍ സ്റ്റെയര്‍കേസിലൂടെ കയറാനാണ് ശ്രമിച്ചത്. (സച്ചിന്റെ പെട്ടെന്നുള്ള ഉയര്‍ച്ചയെപ്പറ്റി)" - വിനോദ് കാംബ്ലി.
  • “സച്ചിന്റെ കാലത്ത് കളിക്കാന്‍ കഴിഞ്ഞു എന്നത് ഏറ്റവും വലിയ ബഹുമതിയായി ഞാന്‍ കാണുന്നു, ഉള്ളിന്റെ ഉള്ളില്‍ സച്ചിന്‍ ഏറ്റവും എളിമയുള്ള മനുഷ്യനാണ്." - രാഹുല്‍ ദ്രാവിഡ്.
  • “സച്ചിന്റെ മനസ് ഒരു കമ്പ്യൂട്ടറിന് തുല്യമാണ്. ബൗളര്‍ പന്ത് എവിടെ പിച്ച് ചെയ്യിക്കുമെന്ന് സച്ചിന് മുന്‍‌കൂട്ടി കാണാനാകുന്നു." - നവജ്യോത് സിങ് സിദ്ദു.
  • “സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മഹാനായ ക്രിക്കറ്റ് താരമാണെന്ന് നമുക്കറിയാം. 1998ല്‍ ഷാര്‍ജയില്‍ നടന്ന ടൂര്‍ണമെന്റിലെ ബാറ്റിങ്ങ് പ്രകടനം സച്ചിനെ ഇതിഹാസ തുല്യനാക്കുന്നു. വിവിയന്‍ റിച്ചാര്‍ഡ്സിനുശേഷം ഒരു ടീമിന്റെ വിജയത്തിനായി ഇത്രയും നന്നായി കളിച്ച ഒരാളെ ഞാന്‍ കണ്ടിട്ടില്ല." - രവിശാസ്ത്രി.
  • “പതിനൊന്നാമത് ബാറ്റിങ്ങിനിറങ്ങിയാലും ഓവറുകള്‍ ബാക്കിയുണ്ടെങ്കില്‍ സച്ചിന്‍ വിജയലക്ഷ്യം നേടിയിരിക്കും." - അലന്‍ ബോര്‍ഡര്‍.
  • “ചിലപ്പോള്‍ തോന്നും തന്റെ പ്രതിഭയെ വെല്ലുവിളിക്കാനുള്ള എതിരാളികളെ സച്ചിന് കിട്ടിയിട്ടില്ലെന്ന്. കഴിഞ്ഞ തലമുറയിലെ മഹാരഥന്മായ ക്രിക്കറ്റര്‍മാരെ നേരിടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ആ പ്രതിഭ കുറേക്കൂടി തെളിഞ്ഞുകണ്ടേനെ "- ബിഷന്‍ സിങ് ബേദി.
  • “ഞാന്‍ ഓരോ തവണ കാണുമ്പോളും സച്ചിന്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുന്നു. സച്ചിന്റെ ഏകാഗ്രത ഗവാസ്കറിന്റേതിന് തുല്യമാണ്. "- ഇയാന്‍ ബോതം.
  • “സച്ചിനെതിരെ പന്തെറിയേണ്ടി വന്നാല്‍ ഞാന്‍ ഹെല്‍മറ്റ് ധരിക്കും. അത്ര ശക്തിയിലാണ് സച്ചിന്‍ പന്തടിച്ച് തെറിപ്പിക്കുന്നത്." - ഡെന്നിസ് ലിലി.
  • “ഒരോവറില്‍ ആറു തരത്തില്‍ പന്തെറിയാന്‍ എനിക്കു കഴിയും. പക്ഷെ, അതു മുഴുവന്‍ കളിച്ചുകഴിഞ്ഞാല്‍ സച്ചിന്‍ പതുക്കെവന്ന് എന്നേയൊന്ന് നോക്കും. മറ്റൊന്നുകൂടി എറിയാമോ എന്ന് ചോദിക്കുന്നതുപോലെ!"- ആദം ഹോളിയാക്ക്.
  • “ഓഫ് സ്റ്റമ്പില്‍ പന്ത് പിച്ച് ചെയ്യിച്ച്, നല്ല ഒരു പന്തെറിഞ്ഞു എന്നു വിചാരിക്കുന്ന നേരത്തായിരിക്കും സച്ചിന്‍ വലത്തോട്ട് മറി ആ പന്ത് മിഡ് വിക്കറ്റിനുനേരെ അടിച്ച് രണ്ട് റണ്‍സ് എടുക്കുന്നത്! സച്ചിന്റേതു കനമുള്ള ബാറ്റാണെന്ന് കണ്ടാല്‍തന്നെ അറിയാം. എന്നാല്‍ വിക്കറ്റിനു ചുറ്റും സച്ചിന്‍ അത് വീശുന്നത് ടൂത്ത് ബ്രഷ് വീശുന്ന ലാഘവത്തിലാണ് "- ബ്രെറ്റ് ലീ.
ഇനി കപില്‍ ദേവ് പറയുന്നത് കേള്‍ക്കുക. ഒരുപക്ഷേ അതുതന്നെയാണ്‌ സച്ചിനെ പറ്റിയുള്ള നമ്മുടെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും.
“ഏറ്റവും മികച്ചതിലും ഏതെങ്കിലു കുറ്റം കണ്ടെത്തുന്നവരുണ്ട്. ക്രിക്കറ്റില്‍ പതിനായിരക്കണക്കിനാണ് സച്ചിന്റെ റണ്‍ നേട്ടം. എന്നിട്ടും സച്ചിന്‍ പലപ്പോഴും വിമര്‍ശിക്കപ്പെടുന്നു. അതാണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത്."

സച്ചിന്‍, നിനക്കായ് ക്ഷേത്രങ്ങളും പള്ളികളും മസ്ജിദുകളും കയറിയിറങ്ങുന്ന പാവങ്ങളുണ്ട്. നീ സ്വന്തം മകനായ് പിറന്നില്ലല്ലോ എന്ന് വേദനയോടെ ഓര്‍ക്കുന്ന മാതാപിതാക്കളുണ്ട്. സ്വന്തം സഹോദരനായി ജനിച്ചില്ലല്ലോ എന്നു കരുതുന്ന സഹോദരങ്ങളൂണ്ട്. എന്നാല്‍ നീ എല്ലാവര്‍ക്കും എല്ലാമായി മാറിയത് നിന്നിലെ നിന്നെ അവര്‍ തിരിച്ചറിഞ്ഞതു കൊണ്ടല്ലേ....

നീയുള്ള ഈ കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞതു തന്നെ ഈ ജനതയുടെ ഭാഗ്യമാണ്‌.

സച്ചിന്‍, നീയാരാണെന്നെനിക്കറിയില്ല.

നീ ബ്രാഡ്മാന്‌ തുല്യനാണോ അതോ അതിലും മുകളിലാണോ?

നീ ക്രിക്കറ്റിന്‍റെ അവസാന വാക്കാണോ, അല്ലയോ?

എനിക്കറിയില്ല. പക്ഷേ എനിക്കറിയുന്ന ഒന്നുണ്ട്.....
സച്ചിന്‍, നീ ഒരുപാടാളുകളുടെ പ്രതീക്ഷയാണ്‌; സ്വപ്നമാണ്‌; സ്വപ്നസാക്ഷാത്ക്കാരമാണ്‌.


സച്ചിന്‍ ഡബിള്‍ അടിക്കാതിരിക്കാന്‍ ധോണി ശ്രമിച്ചുവോ?
- വെബ്‌ ദുനിയ 
      സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ലോകക്രിക്കറ്റിന്‍റെ നെറുകയിലാണ്. 200 റണ്‍സ് എന്ന മാജിക് നമ്പറിലേക്ക് സച്ചിന്‍ എത്തിച്ചേരുന്നത് തന്‍റെ കരിയറിന്‍റെ ഇരുപതാം വര്‍ഷത്തിലാണ്. പ്രായവും സ്റ്റാമിനയും കണക്കിലെടുക്കുമ്പോള്‍ സച്ചിന്‍ സൃഷ്ടിക്കുന്ന റെക്കോര്‍ഡുകള്‍ അനുപമമാണെന്ന് പറയാം. ഇതുപോലൊരു കളിക്കാരന്‍ ഉണ്ടായിട്ടില്ല. എന്നാല്‍ സച്ചിന്‍റെ നേട്ടത്തില്‍ അസൂയ പൂണ്ടവര്‍ സ്വന്തം പാളയത്തില്‍ തന്നെയുണ്ടോ എന്ന സംശയം ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ഏകദിനം ഉയര്‍ത്തിയിരിക്കുകയാണ്.

സച്ചിന്‍ ഡബിള്‍ സെഞ്ച്വറിയിലേക്ക് കുതിക്കുന്നതിന് സാക്ഷിയായും കൂട്ടായും നിന്നത് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയാണ്. എന്നാല്‍, സച്ചിന്‍ ഡബിള്‍ അടിക്കാതിരിക്കാന്‍ ധോണി ശ്രമിച്ചുവോ എന്ന സംശയമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തും സച്ചിന്‍ ആരാധകരുടെ മനസുകളിലും ഉയര്‍ന്നിരിക്കുന്നത്. സച്ചിന് സ്ട്രൈക്ക് കൈമാറാതെ ഒരു ‘ഫൌള്‍ പ്ലേ’ ധോണി കളിച്ചതായി സച്ചിന്‍റെ ആരാധകര്‍ ആരോപിക്കുന്നു.
നല്‍പ്പത്തിനാലാം ഓവറിലാണ് സച്ചിന്‍ ഏകദിനത്തിലെ തന്‍റെ ഉയര്‍ന്ന സ്കോറായ 186 മറികടന്നത്. നാല്‍പ്പത്തഞ്ചാം ഓവര്‍ മുതലുള്ള ധോണിയുടെ കളി സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസിലാകുന്ന ഒരു സംഗതിയുണ്ട്. ആദ്യത്തെ അഞ്ചു പന്തുകളില്‍ ഇന്ത്യന്‍ നായകന്‍ ബൌണ്ടറികളും സിക്സറുകളും പായിക്കുന്നു. അവസാന പന്തില്‍ ഒരു റണ്‍സ് എടുത്ത് അടുത്ത ഓവറിലെ സ്ട്രൈക്ക് സ്വന്തമാക്കുന്നു. ഇടയ്ക്ക് ഭാഗ്യത്തിന് വീണുകിട്ടുന്ന അവസരങ്ങളില്‍ മാത്രം സച്ചിന് സ്ട്രൈക്ക് ലഭിക്കുന്നു.
നാല്‍പ്പത്തിയാറാം ഓവറിലാണ് സച്ചിന്‍ 197 റണ്‍സ് എന്ന ലോക റെക്കോര്‍ഡിലെത്തുന്നത്. പിന്നീടുള്ള മൂന്നു റണ്‍സ് എടുക്കാന്‍ അദ്ദേഹത്തിന് മൂന്ന് ഓവറുകള്‍ വേണ്ടിവന്നു. ധോണി സ്ട്രൈക്ക് കൈമാറാന്‍ വിമുഖത കാണിച്ചതാണ് കുഴപ്പമായത്. അവസാന ഓവര്‍ പരിശോധിക്കുക. സച്ചിന്‍ 199ല്‍ നില്‍ക്കുന്നു. ഒരു റണ്‍സ് എടുത്ത് ലോകത്തിന്‍റെ നെറുകയിലെത്താന്‍ തയ്യാറായി സച്ചിന്‍ നില്‍ക്കുന്നു. എന്നാല്‍ ആദ്യ പന്തില്‍ ധോണി സിക്സ് പായിക്കുന്നു. ധോണി സ്ട്രൈക്ക് കൈമാറിയില്ലെങ്കില്‍ 199 നോട്ടൌട്ട് എന്ന നിലയില്‍ സച്ചിന് തന്‍റെ കളി അവസാനിപ്പിക്കേണ്ടി വരും എന്ന് ക്രിക്കറ്റ് ലോകം ഭയന്ന നിമിഷങ്ങള്‍.
രണ്ടാമത്തെ പന്തിലും സിംഗിള്‍ എടുത്ത് സച്ചിന് സ്ട്രൈക്ക് നല്‍കാന്‍ ധോണി തയ്യാറായില്ല. പകരം പന്ത് ബൌണ്ടറിയിലേക്ക് പായിച്ചു. എന്നാല്‍ സച്ചിന്‍റെ ഭാഗ്യം എന്നു പറയട്ടെ, ബൌണ്ടറി ലൈനില്‍ അത് ഫീല്‍ഡര്‍ തടഞ്ഞു. രണ്ടാമത് ഓടാന്‍ ധോണി ആഞ്ഞതാണ്. എന്നാല്‍ സച്ചിന്‍ അതിന് തയ്യാറായില്ല. നാല്‍പ്പത്തൊമ്പതാം ഓവര്‍ മൂന്നാമത്തെ പന്തില്‍ ഒരു റണ്‍സ് എടുത്ത് സച്ചിന്‍ ചരിത്രം രചിച്ചു. ഏകദിന ക്രിക്കറ്റില്‍ ആദ്യത്തെ ഡബിള്‍ സെഞ്ച്വറി.
ഒരു കൂറ്റന്‍ സ്കോര്‍ കണ്ടെത്താനുള്ള ശ്രമത്തിനിടെ വ്യക്തിഗത നേട്ടങ്ങള്‍ക്ക് നായകന്‍ ധോണി വിലകല്‍പ്പിച്ചില്ല എന്ന് ഇതിന് മറുന്യായം ഉണ്ടാകാം. എന്നാല്‍ സച്ചിന് 200 റണ്‍സ് അടിക്കാനാകാതെ പോയിരുന്നെങ്കില്‍ ലോകം പഴിചാരുക ധോണിയെ മാത്രമായിരുന്നിരിക്കും എന്നതില്‍ സംശയമില്ല.

കടപ്പാട്: വിക്കീപീഡിയ, മാതൃഭൂമി , മനസ്സ്, വെബ്‌ ദുനിയ



Share/Bookmark

പുസ്തക ശേഖരം

 

Powered by tECHoZONE Solutions